തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കുന്നതിനു പിന്നാലെ നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനോട് അവധിയിൽ പോകാൻ നിർദേശിച്ചേക്കും.
വരുന്ന ജൂണ്‍ 30 വരെ മാത്രമാണ് ചീഫ് സെക്രട്ടറിക്കു കാലാവധിയുള്ളത്. എൽഡിഎഫ് സർക്കാരിന് അനുകൂലമായ പല വിവാദ തീരുമാനങ്ങളും കൈക്കൊണ്ടതിനു പിന്നിൽ ജയതിലകിന്റെ കരങ്ങളുണ്ടെന്നാണ് ചില മുതിർന്ന ഉദ്യോഗസ്ഥർ യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുള്ളത്.
ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തു മടങ്ങിയെത്താൻ തയാറായാൽ അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കുന്നതു പരിഗണിക്കും. നേരത്തേ സംസ്ഥാനത്തിന്റെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു മനോജ് ജോഷി. 2027 ജനുവരി വരെ മനോജ് ജോഷിക്ക് സർവീസുണ്ട്.
1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിലെ കേരള കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. മനോജ് ജോഷി എത്തിയില്ലെങ്കിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യതയുണ്ട്.